മനുഷ്യത്വത്തിന്റെ പ്രകാശ ഗോപുരം
സി. ജി. യെ അടുത്തറിയുകയും അദ്ദേഹത്തിന്റെ സവിശേഷഗുണങ്ങള്‍ നല്ലതുപോലെ മനസ്സിലാക്കുകയും ചെയ്തിട്ടുള്ളയാളാണ് എസ്. എല്‍. പുരം സദാനന്ദന്. കേരളത്തിലെ പ്രമുഖനായ ഒരു നാടകകൃത്തുക്കളിലൊരാളും സാംസ്കാരിക നായകനുമായ എസ്. എല്‍. പുരം സി. ജി. സദാശിവനെ അനുസ്മരിക്കുന്നതിങ്ങനെയാണ്.
ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ എത്ര കഠിനമാണെങ്കിലും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്റെ പ്രകാശഗോപുരമായിരുന്നു ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് സി. ജി. സദാശിവന്.
നാടകവും സിനിമയും കാണുന്നതും, കഥയും കവിതയും നോവലുകളും വായിക്കുന്നതും തമാശകള്‍ പറയുകയും കേള്‍ക്കുകയും ഉള്ളുതുറന്നു ചിരിക്കുകയും ചിരിപ്പിക്കുകയുമൊക്കെ ചെയ്യുന്നതും ഒരു നേതാവിന്റെ ഗാംഭീര്യത്തിനു കേടാണെന്ന് ധരിച്ചുവച്ചിട്ടുള്ള ശുദ്ധാത്മാക്കള്‍ക്ക് സി. ജി. സദാശിവനെന്ന പരമ രസികനായ ഉത്തമ കമ്മ്യൂണിസ്റ്റ് നേതാവിനെക്കുറിച്ചുള്ള അറിവുകള്‍ അവരുടെയും വരും തലമുറകളുടെയും മനസ്സുകളില്‍ കൊളുത്തിവയ്ക്കുന്ന നിലവിളക്കുകളായിരിക്കും.
1942- ലെ ബംഗാള്‍ ക്ഷാമത്തിനുമൊക്കെ എത്രയോ മുന്‍പ് ഏതോ ചെറിയ ക്ലാസ്സില്‍ പഠിച്ചിരുന്ന കൊച്ചുകുട്ടിയായിരുന്ന എനിക്ക് സി. ജി. യെ പരിചയപ്പെട്ടപ്പോള്‍ തോന്നിയ സ്നേഹവും ബഹുമാനവും പിന്നീടിങ്ങോട്ടു വളര്‍ന്നു വന്നതല്ലാതെ തളര്‍ന്നുപോയില്ല. അസാധാരണ സിദ്ധി വിശേഷണങ്ങളുള്ള അപൂര്‍വം ചില നേതാക്കന്മാര്ക്ക് മാത്രമേ ഇത്രയും കുലീനമായ ഔന്നിത്യം കാത്തുസൂക്ഷിക്കാന്‍ കഴിയുകയുള്ളൂ.
കലാ സാഹിത്യപരമായി എന്നിലുണ്ടായിരുന്ന നേരിയ വാസനകളെ ഒരുപാട് പ്രോത്സാഹിപ്പിക്കുവാനും അഭിനന്ദിക്കുവാനും അദ്ദേഹം ഒട്ടും പിശുക്ക്കാണിച്ചിരുന്നില്ല.
സി. ജി. ജയിലിലായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രതിനിധിയായി അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതു ഞാനായിരുന്നു. അങ്ങിനെയങ്ങനെ വിവിധ തരത്തിലുള്ള ബഹുജന സമ്പര്‍ക്കം കൊണ്ട് അനുഭവ സമ്പന്നമായ ഒരു ജീവിതം നേടിയെടുക്കാന്‍ എന്നെ സഹായിച്ചത് സഖാവ് സി. ജി. യായിരുന്നുവെന്നുള്ള സത്യം നന്ദിപൂര്‍വ്വം ഞാന്‍ ഓര്‍മ്മിക്കുന്നു.”
ഡോ.സഹദേവന്
1935-ല്‍ നെടുമ്പ്രക്കാട് ഗോവിന്ദന് വക്കീലിന്റെ നേതൃത്വത്തില്‍ ഏതാനും എസ്. എന്‍. ഡി.പി. യോഗം പ്രവര്‍ത്തകര്‍ പാണാവള്ളിയില്‍ എത്തി. ഒരു മാവിന് തോപ്പിന്റെ തണലില്‍ ഏതാനും യുവാക്കളുമായി സൊറപറഞ്ഞുകൊണ്ടിരുന്ന ചിറ്റയില്‍ ശങ്കുണ്ണിയെ കണ്ടുമുട്ടി. ചിറ്റയില്‍ ശങ്കുണ്ണി അക്കാലത്ത് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പരീക്ഷ എഴുതാന്‍ കഴിയാതെ പുറത്താക്കപ്പെട്ടിരിക്കുകയായിരുന്ന കാലമാണ്. എസ്. എന്‍. ഡി. പി. നേതാക്കള്‍ക്ക് ചിറ്റയില്‍ ശങ്കുണ്ണി (അന്ന് സി. ജി. സദാശിവനായിട്ടില്ല) യെ തങ്ങളോട് സഹകരിപ്പിച്ച്, ഈ പ്രതിഭാശാലിയെ എസ്. എന്‍. ഡി. പി. യോഗത്തിന്റെ നേതൃത്വസ്ഥാനത്ത് കൊണ്ടുവരികയായിരുന്നു ഉദ്ദേശം. കൃഷിക്കാരുടെയും തൊഴിലാളികളുടെയും എണ്‍പതുശതമാനം ഈഴവരാണെന്നും അവരുടെ പ്രശ്നങ്ങള്‍ക്ക് മികച്ച പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു സമുദായ പ്രവര്‍ത്തനമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അവരോടു പറഞ്ഞു. ചേര്‍ത്തലയില്‍ വന്ന യുണിയന്‍ പ്രവര്‍ത്തകരുമായി സഹകരിക്കാന്‍ തയ്യാറാണെന്നു വാക്കുകൊടുത്തു പിരിഞ്ഞു.
ഇതിനുശേഷം സി. ജി. ഒരു ദിവസം ചേര്‍ത്തലയിലേക്ക് പോകുവാന്‍ ചെങ്ങണ്ടയില്‍ എത്തി. അന്ന് ചെങ്ങണ്ടയില്‍ ഈഴവരുടെയും കൃഷിക്കാരുടെയും നേതൃത്വത്തില്‍ ഒരു യോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കാമെന്നേറ്റിരുന്ന മാന്യന് സ്ഥലത്തെത്തിയിട്ടില്ല. അന്ന് പ്രസംഗമൊന്നും സാധാരണമല്ല. കൃഷിക്കാരുടെതായ ആ യോഗത്തിന് ഒരാളെ കിട്ടുക പ്രയാസമാണ് സി. ജി. യെ കണ്ടയുടനെ സംഘാടകര്‍ക്ക് സന്തോഷവും പ്രതീക്ഷയുംകൊണ്ട് മുഖം വികസിച്ചു.രണ്ടു മൂന്ന് പേര് സി. ജി. യെ സമീപിച്ചു കാര്യം പറഞ്ഞു. സി. ജി. സന്തോഷപൂര്‍വ്വം സമ്മതിച്ചു. ആ യോഗത്തില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാതെ സി.ജി. ഒരുനല്ല പ്രസംഗം ചെയ്തു. ആളുകള്‍ കൈയ്യടിച്ച് ആഹ്ലാദവും പ്രകടിപ്പിച്ചു. ഈ വാര്‍ത്ത ചേര്‍ത്തലയില്‍ വളരെ വേഗം പരന്നു. താമസിയാതെ എസ്. എന്‍. ഡി. പി. യൂണിയന് സെക്രട്ടറി സ്ഥാനത്ത് സി. ജി. അവരോധിതനായി.
ചേര്‍ത്തലയില്‍ യൂണിയന് സെക്രട്ടറിയായി അവരോധിതനായ ആദ്യദിനങ്ങളില്‍തന്നെ ഉണ്ടായ ഒരു സംഭവം അഭിമാനപൂര്‍വ്വം എടുത്ത് പറയാനുള്ളത് സി. ജി. യും വക്കീലന്മാര് ഉള്‍പ്പടെയുള്ള സ്നേഹിതന്മാരുമായി ഒരു പോറ്റി ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി. ചായ കുടികഴിഞ്ഞ് മാനേജരെ സമീപിച്ച് ഞങ്ങളുടെ കാശ് എത്രയാണെന്ന് ചോദിച്ചു മാനേജര്‍ പറഞ്ഞു “കാശെടുക്കാന്‍ വരട്ടെ അതിനു മുന്‍പ് ചായകുടിച്ച ഗ്ലാസ്സ് കഴുകിവെക്കണം” “ഞങ്ങള്‍ അതിനുവന്നവരല്ല ചായകുടിക്കാന്‍ വന്നവരാണ്”. സി. ജി. തിരിച്ചടിച്ചു. ചായകുടിച്ച കാശ് മേശപ്പുറത്ത് വലിച്ചെറിഞ്ഞുകൊടുത്തിട്ട് സി. ജി. നടന്നു. അപ്പോള്‍ പോറ്റിക്കും സില്ബന്ധികളായ നായന്മാര്ക്കും സി. ജി. യെ പിടിച്ച് വച്ച് ഗ്ലാസ്സ് കഴുകിക്കണം. അപ്പോള്‍ സി. ജി. യെ അറിയാവുന്നവര്‍ അവരുടെ കടയില്‍ ഉണ്ടായിരുന്നു. “അയാള്‍ തിരുവനന്തപുരത്തുനിന്നും രാജാവിനെയും മന്ത്രിയെയും വെല്ലുവിളിച്ചിറങ്ങി പോന്ന ചിറ്റയില്‍ കൃഷ്ണന് വൈദ്യന്റെ അനുജന്റെ മകനാണ്. കളി ഇവിടെ കൊണ്ട് നില്ക്കുകയില്ല. അതുകൊണ്ട് അതുവേണ്ട”. അങ്ങനെയാണ് ചേര്‍ത്തലയിലെ ഈഴവരുടെ ഗ്ളാസ് കഴുകല്‍ അവസാനിക്കുന്നത്.
സി. ജി. യൂണിയന് സെക്രട്ടറിയായതോടുകൂടി ചേര്‍ത്തല താലൂക്കില്‍ ആകെ ഈഴവര്‍ക്ക് ഒരു നവോന്മേഷവും ഉണര്‍വും ഉണ്ടായി. പല ശഖായോഗങ്ങളിലും സി. ജി. യെ കൊണ്ട് ചെന്ന് പ്രസംഗിപ്പിച്ചു. ഈഴവരിലെ തണ്ടാന്മാരും പണിക്കന്മാരും എസ്. എന്‍. ഡി. പി. ക്ക് എതിരായിരുന്നു. അത്തരം കേന്ദ്രങ്ങളില്‍ പണിക്കര്‍ സ്ഥാനീയനായ വൈക്കം ഈ. മാധവന്റെയും (ബിനോയ് വിശ്വത്തിന്റെ മുത്തഛന്) സി. ജി. യുടെയും പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും എസ്. എന്‍.ഡി. പി. യുടെ മുന്നോട്ടുള്ള പ്രയാണത്തിന് വേഗതകൂട്ടി. ചേര്‍ത്തല താലൂക്കിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ചെറുപ്പക്കാരും യാഥാസ്ഥിതികരുമായ സമുദായ മാടമ്പിമാരുടെ പീഡനത്തിലും അടിമത്വത്തിലും കഴിഞ്ഞിരുന്നയാളുകള്‍ പതിവായി യൂണിയന് ഓഫീസില്‍ എത്തി സി.ജി. യെ കണ്ട് പരാതിപറയുവാനും സി.ജി.യെയും മറ്റുള്ളവരെയും വിളിച്ച് കൊണ്ടുപോയി സമുദായാംഗങ്ങളെ കണ്ട് സംസാരിക്കുകയും പതിവായിരുന്നു. നേരത്തെ സവര്‍ണരുടെ മര്‍ദ്ദ നത്തിനും ശിക്ഷയ്ക്കും വിധേയരായിരുന്ന പാവപ്പെട്ട ഈഴവന്റെ സഹായത്തിന് ആശ്രയിച്ചിരുന്നത് ഈഴവരാല് തന്നെയുള്ള പ്രമാണിമാരെയായിരുന്നു. അവര്‍ പലപ്പോഴും അമിതമായ വിട്ടുവീഴ്ചകള്‍ ചെയ്യുകയും അഥവാ അവര്‍ അതിനെ എതിര്‍ത്താല്‍ അവരില്‍ നിന്ന് താങ്ങാനാവാത്ത വിധത്തിലുള്ള പ്രതിഫലം ഈടാക്കുമായിരുന്നു. സമുദായസംഘടന നിലവില്‍ വരുകയും അതിന്റെ തലപ്പത്ത് സി. ജി. യെപ്പോലെ ആദര്‍ശശാലിയും സമുദായത്തിലെ പാവപ്പെട്ടവനുവേണ്ടി എന്തു ത്യാഗവും സഹിക്കുവാനും ആരുടെ മുന്‍പിലും നിന്നു പോരാടുവാനും തയ്യാറുള്ള ധൈര്യവും തന്റെടവുമുള്ള ഒരാള്‍ നേതൃസ്ഥാനത്തേയ്ക്കു വന്നപ്പോള്‍ താലൂക്കിലാകെ ഒരു തിരയിളക്കം അനുഭവപ്പെട്ടു. കൃഷിക്കാരനെയും കുടികിടപ്പുക്കാരനെയും മര്‍ദ്ദിച്ച പരാതി, പോലീസ് കേസ് മറ്റ് സ്ഥലങ്ങളിലെ സമുദായാംഗങ്ങളെയും കൂട്ടിയിണക്കി പ്രതിഷേധ സമ്മേളനം, കൈക്കൂലി വാങ്ങി ജന്മിക്കെതിരെ നടപടിഎടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി ഭീക്ഷണിപ്പെടുത്തി നീതി ചെയ്യിക്കുക, നീതിമാന്മാരായ പോലീസ് ഉദ്യോഗസ്ഥന്മാരെ നേരിട്ട് കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി കാര്യങ്ങള്‍ ചെയ്യിക്കുക ഇത്രയുമൊക്കെയായപ്പോള്‍ സി.ജി. സമുദായംഗങ്ങള്‍ക്ക് ആകെ പ്രിയങ്കരനായി. ഈ രീതിയില്‍ ഏതാണ്ടു മൂന്ന് വര്‍ഷമേ സി.ജി. മുന്‍പോട്ടു പോയുള്ളൂ.
1938 - ല്‍ സുഭാഷ്ചന്ദ്രബോസ് കോണ്‍ഗ്രസ് പ്രസിഡന്റാവുകയും ബോസും ജവഹര്‍ലാല്‍ നെഹ്റു അടക്കം കോണ്‍ഗ്രസിലെ ഇടതുപക്ഷം ശക്തിപ്പെടുകയും ചെയ്തകാലം സി.ജി.യ്ക്കും അടങ്ങിയിരിക്കാനായില്ല. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തനം ശക്തിപ്പെടുത്തി മുന്നോട്ടുപോയ സി.ജി ക്കെതിരെ അരൂരില്‍ ഒരു പുര കത്തിച്ചു എന്നുപറഞ്ഞു കള്ളക്കേസ് ചമച്ച് സി.ജി.യെയും വി. എ. ഗോപാലന് നായരെയും അറസ്റ്റ് ചെയ്തു. തെളിവെടുപ്പുവന്നപ്പോള് കേസ് കള്ളക്കേസ്സാണെന്ന് കോടതിക്ക് ബോധ്യമായി. സി. ജി.യെയും വി. എ. ജി. യെയും വെറുതെവിട്ടു. കോണ്‍ഗ്രസില്‍ എത്തിചേര്‍ന്നെങ്കിലും സി.ജി. അപ്പോഴും കര്‍ഷകര്‍ കര്‍ഷകത്തൊഴിലാളികള്‍ കയര്‍ ഫാക്ടറി തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്നങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. എസ്. എന്‍. ഡി. പി. യൂണിയന് സെക്രട്ടറി എന്ന നിലയില്‍ ഈ വിഭാഗത്തിന്റെ ജീവിത പ്രശ്നങ്ങളെപറ്റി മനസിലാക്കുവാനും അത് പരിഹരിക്കേണ്ടതിന്റെ ആവശ്യകത സ്വന്തം ഹൃദയത്തിന്റെ ഉള്ത്തടത്തില് സി.ജി.യില്‍ സമ്മര്‍ദം ചെലുത്തുവാന്‍ തുടങ്ങി.
എസ്. എന്‍. ഡി. പി. യൂണിയന് പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍വാങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തനവും പ്രചാരസഭാ പ്രവര്‍ത്തങ്ങളും ചര്‍ക്ക ഉപയോഗിച്ച് നൂല് നൂല്‍പ്പും കര്‍ഷകതൊഴിലാളികളുടെ പ്രശ്നങ്ങളുമൊക്കെയായി പൊന്നാംവെളി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ കാലത്താണ് ഭൈമി സാറുമായി സി. ജി. പരിചയപ്പെടുന്നതും കൈതവേലി കുടുംബവുമായി അടുപ്പത്തിലാകുന്നതും, അത് വിവാഹബന്ധത്തില്‍ കലാശിക്കുന്നതും. ഇതിന് ആധികാരികതയോടുകൂടി പറയുവാന്‍ കഴിയുന്നത് ഭൈമി സാറിനു മാത്രമാണ്. ഇതു ഞാന്‍ സാറിനുവിടുന്നു.
എന്ന പേരില്‍ ഒരു തൊഴിലാളിസംഘടന രൂപികരിച്ച് കയര്‍ ഫാക്ടറി തൊഴിലാളികളെയും കര്‍ഷകതൊഴിലാളികളെയും സംഘടിപ്പിച്ച് മുതലാളിമാരുടെയും ജന്മിമാരുടെയും ആക്രമണങ്ങളെ ചെറുക്കാന്‍ തുടങ്ങി. ജന്മിമാര് ശക്തമായ പ്രത്യാക്രമണം തുടങ്ങി. നാട്ടിന് പുറത്ത് സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരെ പിടിച്ചുകെട്ടി കൊണ്ട് പോവുക സംഘടനാ പ്രവര്‍ത്തനത്തിന് സഹായിക്കുന്നവര്‍ക്ക് ജോലിനിഷേധിക്കുക, കള്ളക്കേസില്‍ കുടുക്കുക തുടങ്ങിയ കലാപരിപാടികള്‍ ജന്മിമാരുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇതിനു ഇതേ നാണയത്തില്‍ തിരിച്ചടികൊടുക്കണമെന്നും സി.ജി. തീരുമാനിച്ചു. അതിനെപറ്റി വയലാര്‍ രാമവര്‍മ്മ പറയുന്നത് ഇപ്രകാരമാണ്.
സി. ജി. സദാശിവന് സമര ഭൂമിയിലെ പോരാളി
കെ. ആര്. സ്വാമിനാഥന്
പ്രാഥമിക വിദ്യാഭ്യാസവും, ഹൈസ്ക്കൂള് വിദ്യാഭ്യാസവും കുമ്പളങ്ങിയിലായിരുന്നു. എറണാകുളം മഹാരാജാസില്‍ ഇന്റര്‍ മീഡിയേറ്റിനു ചേര്‍ന്ന് പഠിക്കുമ്പോള്‍ തിരുവിതാംകൂറില്‍ നിവര്‍ത്തന പ്രക്ഷോഭം ശക്തമായിരുന്നു. അതില്‍ ആകൃഷ്ടനായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ പുറത്തേക്കുപോന്നു. തളിയാപറമ്പിലെ എസ്. എന്‍. ഡി. പി. ശാഖയോഗത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1114-ല്‍ ആലപ്പുഴയില്‍ കയര്‍ ഫാക്ടറിതൊഴിലാളികളുടെ ചരിത്രപ്രസിദ്ധമായ പണിമുടക്കു നടന്നു. തിരുവിതാംകൂറില്‍ ഉത്തരവാദഭരണത്തിനെതിരായി പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. പൂച്ചാക്കലും സമീപ പ്രദേശങ്ങളിലുമുള്ള കയര്‍ തൊഴിലാളികളെ സംഘടിപ്പിക്കുവാന്‍ ആര്. സുഗതനെത്തി. സുഗതന് സാറാണ് സി. ജി. യെതൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിന് ചുമതലപ്പെടുത്തിയത്. ജീവിതകാലം മുഴുവന്‍ സുഗതന് സാറുമായുള്ള ആത്മബന്ധം സി. ജി. നിലനിര്‍ത്തി. ചേര്‍ത്തല കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ വൈസ്: പ്രസിഡന്റായി സി. ജി. തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തെതുടര്ന്ന് ചേര്‍ത്തല താലൂക്കില്‍ ക്ഷാമം വ്യാപിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ കമ്മറ്റി രൂപീകരിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നും കപ്പയും അരിയും ശേഖരിച്ച് പട്ടിണിപ്പാവങ്ങള്‍ക്ക് നല്കുവാന് സി. ജി. മുന്നിട്ടിറങ്ങി. 1114–ലെനിയമലംഘന സമരത്തെ തുടര്‍ന്ന് മന്ദീഭവിച്ചുപോയ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെയും ഒപ്പം സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലൂടെ പ്രകടമായത്.
എസ്. എന്‍. ഡി. പി. യോഗ പ്രവര്‍ത്തനവും സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനവും സി. ജിയെ ആരാധ്യനാക്കിമാറ്റി. സുഗതന് സാറുമായുള്ള ബന്ധം അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ്കാരനാക്കി. നാഗര്‍കോവിലിലെ ജയിലില്‍ തടവുകാരനായിരുന്ന പി. കൃഷ്ണപിള്ള ജയില്വാര്ഡന് വഴി പുസ്തകത്തിനുള്ളില്‍ കൊടുത്തയച്ച കത്തുകളില്‍ ഒന്ന് സി.ജി.ക്കുള്ളതായിരുന്നു. കൃഷ്ണപിള്ള പാമ്പു കടിയേറ്റു മരിച്ച വീട്ടില്‍ തൊട്ടു മുമ്പ് ഒളിച്ചു താമസിച്ചിരുന്നത് സി. ജി. യായിരുന്നു. സുരക്ഷിതമായ ആ വീട് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം കൃഷ്ണപിള്ളയക്കായി സി. ജി. ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. സി. ഒ. മാത്യുവാണ് സി. ജി.യെ പാര്ട്ടിസെല്ലില് അംഗമാക്കിയത്.
സമരനായകനായിരുന്ന സി. കെ. കുമാരപ്പണിക്കാരെ കണ്ടുമുട്ടുന്നതും നേതൃത്വത്തിലേക്ക് ഉയര്‍ത്തുന്നതും സി. ജി.യുടെ കൂടെ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ അദ്ദേഹം ഏറെ പ്രവര്‍ത്തിച്ചു.
സി. ജി. ക്കെതിരെ സര് സി. പി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സി. ജി. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ഒളിവില്‍ പോയി. ഒളിവുജീവിതം ദുരിതമായിരുന്നു. വയലാര്‍ വെടിവയ്പ്പിന് ശേഷം ഒരു വള്ളത്തില്‍ ചങ്ങനാശേരിവഴി കൊച്ചിയിലേക്ക് പോയി. അവിടെ നിന്നും കോഴിക്കോട്ടെത്തി പാര്‍ട്ടി കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. അവിടെ നിന്നും വീണ്ടും രഹസ്യമായി തിരുവിതാംകൂറില്‍ എത്തി പ്രവര്‍ത്തനം നടത്തി. കല്‍ക്കട്ടാ തിസ്സീസ്സിനെ തുടര്‍ന്ന് ഒളിവില്‍ പോയ സി.ജി. യെ 1949 –ല്‍ പള്ളാത്തുരുത്തിയില്‍ വച്ച് അറസ്റ്റ് ചെയ്ത് ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനാക്കി. സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കുറെനാള്‍ കഴിഞ്ഞു. ജയിലില്‍ കഴിയുമ്പോഴാണ് 1952–ല്‍തിരു-കൊച്ചി അസംബ്ലിയിലേക്ക് സി. ജി. തെരഞ്ഞെടുക്കപ്പെട്ടത്.
പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഐതിഹാസിക പ്രസക്തി
1938 -ല്‍രൂപീകൃതമായ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേത്രത്വം രാജഭക്തരും ദിവാന്റെ ഭീക്ഷണിക്കുവഴങ്ങി അപമാനകരമായ വ്യവസ്ഥകള്‍ക്കും വഴങ്ങി കൂടിയാലോചനയ്ക്ക് സമ്മതിക്കുന്നവരായതുകൊണ്ട് സ്റ്റേറ്റ് കോണ്‍ഗ്രസിനു തിരുവിതാംകൂറിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതൃശക്തിയാകാന് കഴിഞ്ഞില്ല.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോടോ അതിന്റെ നേതാക്കന്മാരോടോ ഉള്ള ബന്ധം സ്റ്റേറ്റ് കോണ്‍ഗ്രസ് ഉപേക്ഷിച്ചുകൊള്ളാമെന്നും , നിയമ നിഷേധ പ്രസ്ഥാനം എന്നെന്നേക്കുമായി ഉപേക്ഷിക്കമെന്നും, ഉത്തരവാദഭരണമോ അതിലേക്ക് നയിക്കാവുന്നതോ ആയ ഭരണപരിഷ്കാരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയില്ലെന്നും ഉറപ്പു നല്കി കൊണ്ട് സര് സി. പി. യുമായി സന്ധി സംഭാഷണം നടത്തണമെന്നുമുള്ള പ്രമേയം, വോട്ടിനിട്ട്, ഇടതുപക്ഷത്തിന്റെ എതിര്‍പ്പോടെ കരുനാഗപ്പള്ളി സമ്മേളനം പാസാക്കിയെങ്കിലും, യുദ്ധം ആരംഭിച്ച, സാഹചര്യത്തില്‍ ഒരു ചര്‍ച്ചയുമില്ലെന്നും ഏകപക്ഷീയമായി ദിവാന് തീരുമാനിച്ചപ്പോള്‍ അതും അംഗീകരിച്ചു കോണ്‍ഗ്രസ്.
പിന്നീടവര്‍ ഗാന്ധിജിയുമായി ചര്‍ച്ചചെയ്തു. അദ്ദേഹം ഉത്തരവാദ ഭരണസമരവുമായി മുന്നോട്ടു പോകാനുപദേശിച്ചു. ആ സന്ദര്‍ഭത്തിലാണ് തന്റെ ഷഷ്ടബ്ദപൂര്ത്തിയും രാജാവിന്റെ ജന്മദിനവും വിപുലമായാചരിച്ച് തങ്ങളുടെ ജനപിന്തുണ ലോകത്തെഅറിയിക്കുവാന് ദിവാന് നിശ്ചയിച്ചത്.
ഈ ആഘോഷ പരിപാടികള്‍ ബഹിഷ്കരിച്ചുകൊണ്ട് എല്ലാ മാസവും എട്ടാം തീയതി പൌരാവകാശദിനവും പതിനാറാംതീയതി ഉത്തരവാദഭരണ ദിനവും ഇരുപത്തിനാലാം തീയതി രാഷ്ട്രീയ തടവുകാരുടെ ദിനവുമായി ആചരിക്കുവാന്‍ 1939 ഒക്ടോബര്‍ 30-ന്സ്റ്റേറ്റ് കോണ്‍ഗ്രസ് തീരുമാനമെടുത്തു.
ഇവയൊക്കെ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ക്രിസ്ത്യന്‍, നായര്‍ മുസ്ലിം, ഈഴവ സമുദായ നേതാക്കളെ പ്രീണിപ്പിച്ചുകൊണ്ട് ദിവാന് സ്റ്റേറ്റ് കോണ്‍ഗ്രസിനെ ദുര്‍ബ്ബലമാക്കി.
തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് ദുര്‍ബലമായിരുന്നുവെങ്കിലും സ്വാതന്ത്ര്യ പ്രസ്ഥാനം അനുദിനം ശക്തിപ്രാപിച്ചു വന്നു.
തിരുവിതാംകൂറില്‍ ആഴത്തില്‍ വേരുകളുള്ള സാമുഹ്യ പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ച് പ്രക്ഷോഭസമരങ്ങളിലൂടെ വളര്‍ന്നു വന്ന കോണ്‍ഗ്രസിലെ റാഡിക്കല്‍ ഗ്രൂപ്പും, സോഷ്യലിസ്റ്റ് ആശയക്കാരും, കമ്മ്യൂണിസ്റ്റ്കാരും അതിവേഗം ശക്തി പ്രാപിച്ചു വന്ന തൊഴിലാളി – കര്‍ഷക യുവജനപ്രസ്ഥാനങ്ങളും ഇവിടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ശക്തി ശ്രോതസ്സുകളായിമാറി. ഉത്തരവാദഭരണത്തിനുവേണ്ടി പോരാടുന്നതില്‍ പരാജയപ്പെട്ട സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ഈ പ്രസ്ഥാനങ്ങള്‍ ആ ദൌത്യം നിര്‍വ്വഹിച്ചു.
1938 മുതല്‍ 1946 വരെ ഇത്തരം സമരങ്ങളുടെ വേലിയേറ്റമായിരുന്നു. അതിന്റെ കേന്ദ്രമായി മാറി അമ്പലപ്പുഴ–ചേര്‍ത്തല താലൂക്കുകള്‍. മഹാഭൂരിപക്ഷം തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളില്‍ സംഘടിപ്പിച്ചുകൊണ്ട് അവരോടൊപ്പം കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും കൂട്ടുചേര്‍ത്ത്, സംഘടിതമായ സാമൂഹ്യ – സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുടെ അകമ്പടിയോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉജ്ജ്വലമായ ജനകീയ മുന്നേറ്റം ഇവിടെ രൂപം കൊണ്ടു.
നാടുവാഴി സമ്പ്രദായത്തിന്റെ പ്രാകൃതമായ മര്‍ദ്ദന-ചൂഷണ സമ്പ്രദായങ്ങള്‍ നിലനിന്നിരുന്ന ഈ താലൂക്കുകള്‍ യുദ്ധകാലത്ത് കൊടും പട്ടിണിയുടെയും ക്ഷാമത്തിന്റെയും പിടിയിലമര്‍ന്നു. 20000 പേര് അവിടെ ക്ഷാമം മൂലം മരിച്ചു എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഈ ജനതയ്ക്ക് ആശ്വാസം പകരുന്നതിനു പകരം അവരെ മര്‍ദ്ദിച്ചൊതുക്കുവാന്‍ ജന്മിപ്പടകള് ഗുണ്ടാസംഘങ്ങളെയും അണിനിരത്തി. അവസാനം പട്ടാളഭരണവും.
1946 ജനുവരിയില്‍ സര് സി. പി. അമേരിക്കന്‍ മോഡല്‍ പ്രഖ്യാപിച്ചു. ഇതിനെതിരെ പ്രതിഷേധം കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു. ‘ദിവാന് ഭരണം വേണ്ടേ വേണ്ട, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, രാജവാഴ്ച വേണ്ടേ വേണ്ട, സ്വതന്ത്ര തിരുവിതാംകൂര്‍ വേണ്ടേ വേണ്ട’ ഈ മുദ്രാവാക്യങ്ങള്‍ എവിടെയും മുഴങ്ങി.
പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭ. എന്തു തീരുമാനവും സഭയ്ക്ക് കൈക്കൊള്ളാം. പക്ഷെ അതുനടപ്പാക്കുന്നതിനുള്ള അവകാശം രാജാവു നിയമിക്കുന്ന ദിവാനും അദ്ദേഹത്തിന്റെ സെക്രട്ടറിമാര്‍ക്കും. സഭയുടെ ഏത് തീരുമാനവും നിരാകരിക്കുവാനുള്ള അവകാശം രാജാവിനും. ഇതാണ് അമേരിക്കന്‍ മോഡല്‍.
സ്റ്റേറ്റ് കോണ്‍ഗ്രസ് ഈ ഭരണ പരിഷ്കാരം നിരാകരിച്ചു. ഈ സമയത്ത് അടിയന്തിരമായി നാട്ടുരാജ്യ പ്രജാസഭയുടെ ഒരു യോഗം ഉദയ്പൂരില്‍ ചേര്‍ന്നു. പട്ടാഭി സീതാരാമയ്യരുടെ അധ്യക്ഷതയില്‍. നാട്ടുരാജാക്കന്മാരോട് അനുനയത്തിന്റെ നയം സ്വീകരിക്കണമെന്ന് അവര്‍ നിശ്ചയിച്ചു. ഇതുതന്നെ ആയിരുന്നു കേന്ദ്രകോണ്‍ഗ്രസ് നേതൃത്വത്തിന്റേയും നയം.
ഈ സമയത്ത് ഒരു ബ്രിട്ടീഷ് പാര്‍ലമെന്ററി ഡെലിഗേഷനും തുടര്‍ന്ന് ഒരു ക്യാബിനറ്റ് മിഷനും ഇന്ത്യ സന്ദര്‍ശിച്ചു.
ദിവാന് സര് സി. പി. “നരേന്ദ്ര മണ്ഡലം” ചാന്‍സലറായ ഭോപ്പാല്‍ രാജാവുമായി ഒരു ഗൂഢാലോചന നടത്തി. നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്തുവാന്‍, അത് പറ്റിയില്ലെങ്കില്‍ നാട്ടുരാജ്യങ്ങളുടെ ഒരു ഫെഡറേഷന് രൂപീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ഇവര്‍ ചര്‍ച്ച ചെയ്തത്.
അമ്പലപ്പുഴ – ചേര്‍ത്തല താലൂക്കില്‍ ജനങ്ങളുടെ മേല്‍ കടന്നാക്രമണം ക്രൂരമായി തുടര്‍ന്നു. പൊറുതി മുട്ടിയ ജനങ്ങള്‍ വീടുപേക്ഷിച്ചു ക്യാമ്പുകളില്‍ താമസിക്കുവാന്‍ നിര്‍ബന്ധിതരായി. സമരാവേശം കൊടുമ്പിരികൊണ്ടു.
1946 സെപ്തംബര്‍ 25 ന് എ. ഐ. റ്റി. യു. സി.യുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ വച്ച് സംസ്ഥാനത്തെ ട്രേഡ് യൂണിയന് സമ്മേളനം സ്ഥിതി ഗതികള്‍ വിലയിരുത്തി. ടി. വി. തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഈ യോഗത്തില്‍ ശ്രീകണ്ഠന് നായര്‍, ടി. കെ. ദിവാകരന്, തുടങ്ങിയവര്‍ക്കുപുറമെ കോണ്‍ഗ്രസ് നേതാവ് സി. കേശവനും പങ്കെടുത്തു. സര്. സി. പി. യുടെ ഗൂഢാലോചനയ്ക്കെതിരെ സമരം ചെയ്യുവാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ പങ്കെടുത്ത സി കേശവന് തൊഴിലാളികള്‍ ആര്‍ജ്ജിച്ച ഐക്യത്തെ പ്രകീര്‍ത്തിച്ചു. സമരം ചെയ്യുന്നതിനുള്ള തീരുമാനത്തെ ശക്തിയായി പിന്താങ്ങി. സ്വതന്ത്ര തിരുവിതാംകൂറിനും, അമേരിക്കന്‍ മോഡലിനും രാജവാഴ്ചയ്ക്കുമെതിരായ ഈ സമരത്തിന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. ഒക്ടോബര്‍ പതിനൊന്നാം തീയതി സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റി കൂടുമെന്നും, സമരത്തില്‍ ചേരാന്‍ തീരുമാനിക്കുമെന്നും, അതുവരെ ട്രേഡ് യൂണിയനുകള്‍ സമരം പ്രഖ്യാപിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ അഭ്യര്‍ത്ഥന മാനിച്ച് എ. ഐ. റ്റി. യു. സി. സമര പ്രഖ്യാപനം മാറ്റിവച്ചു.
തുടര്‍ന്ന് എ. ഐ. റ്റി. യു. സി. തീരുമാനപ്രകാരം റ്റി. വി. തോമസ്, ശ്രീകണ്ഠന് നായര്‍, കണ്ണന്തോടത്തു ജനാര്ദ്ദനന് നായര്‍ എന്നിവരടങ്ങുന്ന ഒരു പ്രതിനിധി സംഘം ദിവാനുമായി ചര്‍ച്ചനടത്തി. തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കി സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു ദിവാന്റെ ശ്രമം. ബോണസ്, തൊഴിലാളികള്‍ക്ക് റിസര്‍വ്വ് നിയോജക മണ്ഡലം തുടങ്ങിയവയൊക്കെ അദ്ദേഹം വാഗ്ദാനം ചെയ്തു. അമേരിക്കന്‍ മോഡല്‍, ദിവാന് ഭരണം, രാജവാഴ്ച, സ്വതന്ത്ര തിരുവിതാംകൂര്‍ ഇവയൊക്കെ തങ്ങള്‍ക്ക് വേണ്ട എന്നും അക്കാര്യത്തിലാണ് തീരുമാനം വേണ്ടതെന്നും തൊഴിലാളി നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞതോടെ ചര്‍ച്ച അലസിപ്പിരിഞ്ഞു.
നാട്ടുരാജ്യ പ്രജാമണ്ഡലത്തിന്റെ അടിയന്തിര യോഗത്തില്‍ പങ്കെടുത്തു. തിരിച്ചെത്തിയ പട്ടം താണുപിള്ള ഒരു പ്രസ്താവനയില്‍ പറഞ്ഞു, സര്. സി. പി. യുടെ ഭരണ പരിഷ്കാരങ്ങളില്‍ സ്വീകാര്യമായ പലതും ഉണ്ട് എന്ന്. ഇതിനെ പിന്താങ്ങി പി. എസ്. നാരായണപിള്ളയും പ്രസ്താവന ഇറക്കി. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നെറികേടും വഞ്ചനയും ഇവിടെ തുറന്നു കാട്ടപ്പെടുന്നു.
സമരത്തെ അനുകൂലിച്ച കോണ്‍ഗ്രസ് നേതാവ് സി. കേശവന് അറസ്റ്റ് ചെയ്യപ്പെട്ടു. കുമ്പളത്തു ശങ്കുപിള്ള തുടങ്ങിയവര്‍ക്കെതിരെ വാറണ്ടു പുറപ്പെടുവിച്ചു. അവര്‍ ഒളിവിലായി. ഒക്ടോബര്‍ 11-നു ട്രേഡ് യൂണിയന് സമരസമിതി യോഗം ചേര്‍ന്ന് ഒക്ടോബര്‍ ഇരുപത്തിരണ്ടാം തീയതിമുതല്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചു.
പണിമുടക്കിയ തൊഴിലാളികള്‍ പുന്നപ്രയില്‍ പ്രകടനം നടത്തി പട്ടാളവുമായി ഏറ്റുമുട്ടി, ഒക്ടോബര്‍ 24-നു അവിടെ നിരവധി തൊഴിലാളികളും പോലീസുകാരും മരിച്ചുവീണു.
ഒക്ടോബര്‍ ഇരുപത്തിയേഴാം തീയതി പട്ടാളം, വയലാര്‍, മേനാശ്ശേരി, ഒളതല ക്യാമ്പുകള്‍ ആക്രമിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന വെടിവയ്പ്പില്‍ നൂറുകണക്കിന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇവിടെയെല്ലാം പട്ടാളക്കാര്‍ പ്രകടിപ്പിച്ച ക്രൂരതയും മനുഷ്യത്വമില്ലായ്മയും ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന് അവര്‍ ജനങ്ങളുടെ മേല്‍ നടത്തിയ കടന്നാക്രമണങ്ങളും.
പുന്നപ്ര-വയലാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ്. ആ സമരത്തിന്റെ നേതൃത്വവും, അതില്‍ പങ്കെടുത്ത സമരധീരരും രാജവാഴ്ചയ്ക്കും ദിവാന് ഭരണത്തിനും അമേരിക്കന്‍ മോഡലിനും, സ്വതന്ത്ര തിരുവിതാംകൂറിനും എതിരെ ലക്ഷ്യബോധത്തോടെ സമരം ചെയ്തവരാണ്. ആ സമരം സാമ്രാജ്യത്വത്തിന്റെ ഉപചാപങ്ങള്ക്കെതിരെ നമ്മുടെ സ്വാതന്ത്ര്യത്തിനും നമ്മുടെ നാടിന്റെ ഐക്യത്തിനും വേണ്ടി നടന്ന സമരമാണ്.
പുന്നപ്ര-വയലാര്‍ സമരം പകര്‍ന്ന ആവേശം കരുത്തുറ്റ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെയും അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് വഴിവച്ചു. ആ സമരത്തിനു ശേഷം ബ്രിട്ടീഷ് ഭരണത്തിനും രാജവാഴ്ച്ചക്കും ദിവാന് ഭരണത്തിനും തുടര്‍ന്നു നിലനില്ക്കാന് കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ താണു. രാജാവിന്റെയും ദിവാന്റെയും സ്വാതന്ത്ര തിരുവിതാംകൂര്‍ എന്ന സ്വപ്നം എന്നെന്നേക്കുമായി പൊലിഞ്ഞു. പില്ക്കാലത്ത് നമ്മുടെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തില്‍ പുന്നപ്ര – വയലാര്‍ സമരം അതിന്റെ വമ്പിച്ച സ്വാധീനം ചെലുത്തുകയുണ്ടായി.
ശീതള സ്പര്‍ശമായ എന്റെ അച്ഛന്
സി. എസ്. സുരേഷ്
സ്നേഹസാന്ദ്രമായ ഒരു യാഥാര്ത്യമായിരുന്നു എന്റെ അച്ഛന്. പുന്നപ്ര വയലാര്‍ സമരത്തിന്റെ തീജ്വാലകളിലൊന്നായി പടര്‍ന്ന അച്ഛന് വീട്ടില്‍ അമ്മയ്ക്കും മക്കള്‍ക്കും ഒരു ശീതള സ്പര്ശമായിരുന്നു. അച്ഛന്റെനനുത്ത ഖദര്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ എന്നും കനലൂതി സൂക്ഷിച്ചിരുന്നത് ചുവന്ന സ്വപ്നങ്ങളായിരുന്നു എന്ന് ഞങ്ങളറിഞ്ഞു.
മോസ്കോയിലെത്തിയ നേതാക്കള്‍
എന്റെ ആദ്യത്തെ റഷ്യന്‍ യാത്രയിലാണ് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എസ്. കുമാരന്റെ സ്നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ അവസരമുണ്ടായത്. അച്ഛനും ഞാനും അമ്മയുംകൂടി 1977-ല്‍ ഡല്‍ഹിയില്‍ എം. പി. യായിരുന്ന എസ്. കുമാരന്റെ വീട്ടില്‍ താമസിക്കുകയുണ്ടായി. പിന്നീട് പലവട്ടം ഞാന്‍ എസ്. കുമാരനെ കണ്ടിരുന്നു. 1983 ല്ചികിത്സയ്ക്കായി മോസ്കോ നഗരത്തിലെത്തിയ എസ്. കുമാരനെ ഞാനും ഡോ. കെ. സോമനും (സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍നിന്നും സീനിയര്‍ സയന്റ്റിസ്റ്റായി റിട്ടയര്‍ ചെയ്തു) ഒരുമിച്ചാണ് ഹോസ്പിറ്റലില്‍ പോയി കണ്ടത്. അന്ന് അതെ ഹോസ്പിറ്റലില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ഭൂപേഷ് ഗുപ്ത ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഹോസ്പിറ്റലില്‍ ഉണ്ടായിരുന്ന എന്‍. കെ. കൃഷ്ണനാണ് ഞങ്ങളെ ഭൂപേഷ് ഗുപ്തയെ സന്ദര്‍ശിക്കാനായി ക്ഷണിച്ചത്. അദ്ദേഹത്തിന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ എന്‍. ജെ. കൃഷ്ണന് പറഞ്ഞു “ഇന്ന് ഭൂപേഷ്ജി വലിയ സന്തോഷത്തിലാണ്. അദ്ദേഹത്തിനു ഇന്ദിരാഗാന്ധിയുടെ കത്തുകിട്ടിയതിന്റെ ഉത്സാഹത്തിലാണ്.” മുറിയിലെത്തിയ ഞങ്ങളെ പുഞ്ചിരിക്കുന്ന മുഖവുമായാണ് പൊക്കം കുറഞ്ഞ ആ വലിയ നേതാവ് സ്വീകരിച്ചത്. സുഖവിവരങ്ങള്‍ ചോദിച്ച് അവിടെ ഞങ്ങള്‍ ചെലവഴിച്ച നിമിഷങ്ങള്‍ വളരെ നിര്‍ണ്ണായകങ്ങളായ നിമിഷങ്ങളായിരുന്നു എന്ന് ഞങ്ങള്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല ഇന്ദിരാഗാന്ധിയുമായി വളരെ അടുത്ത ഹൃദയബന്ധം പുലര്‍ത്തിയിരുന്ന ഭൂപേഷ് ഗുപ്തയ്ക്ക് അവസാനമായി ലഭിച്ച കത്ത് ഇന്ദിരാഗാന്ധിയുടേതായിരുന്നു. അദ്ദേഹം അവസാനമായി എഴുതിയ കത്തും ഇന്ദിരയ്ക്കായിരുന്നുവത്രെ! അതെല്ലാമന്ന് ഞങ്ങള്‍ മോസ്കോവില്‍ ചര്‍ച്ച ചെയ്തത് ഓര്‍ക്കുന്നു. പിറ്റേ ദിവസം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാരഥികളിലൊരാളും പ്രശസ്ത പാര്‍ലമെന്റേറിയനുമായിരുന്ന ഭൂപേഷ് ഗുപ്ത അന്തരിച്ച വാര്‍ത്തയാണ് ഞങ്ങള്‍ അറിഞ്ഞത്.
നിനച്ചിരിക്കാതെ വന്ന മരണം
ബാംഗ്ലൂരില്‍ ഒരു എഞ്ചിനീയറിംഗ് ട്രെയിനിയായിരുന്ന എനിക്ക് തുച്ഛമായ ശമ്പളമേ ഉണ്ടായിരുന്നുള്ളൂ. പണം കരുതിവയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അക്കാലത്ത് അവിവാഹിതനായിരുന്ന ഞാന്‍ ഒട്ടുംതന്നെ ബോധവാനായിരുന്നില്ല. മാസാവസാനം പഞ്ഞകാലമായിരുന്നു. അച്ഛനും അമ്മയും ബാംഗ്ലൂരിലെത്തി നാലുദിവസങ്ങള്‍ കഴിഞ്ഞിരിക്കും, അപ്പോഴാണ് അച്ഛന് ഒരു തലചുറ്റല്‍ വന്നത്. അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി ഡോക്ടറെ കാണുകയും ഇ. സി. ജി. എടുക്കുകയും ചെയ്തു. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഉള്ളതായി ഡോക്ടര്‍ പറഞ്ഞില്ല. എന്നാല്‍, കഴിയുന്നതും നേരത്തെ നാട്ടിലേക്ക് പോകണമെന്ന് അച്ഛന് പറഞ്ഞു. ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി മടങ്ങിവന്ന എന്നെയും നോക്കി വീടിനുപുറത്ത് ഇടനാഴിയില്‍ അച്ഛന് നിന്നിരുന്നു. 1985 ഫെബ്രുവരി 24 – ന്. മാര്‍ച്ച് രണ്ടിലേക്കാണ് ടിക്കറ്റ് കിട്ടിയത് എന്നറിഞ്ഞപ്പോള്‍ അച്ഛന് പറഞ്ഞു “നേരത്തെ പോയില്ലെങ്കില്‍ നിനക്ക് ചീത്തപ്പേരുണ്ടാകുമല്ലോ മോനെ.” അന്ന് വിമാനമാര്‍ഗം അച്ഛനെ കൊച്ചിയിലേക്ക് അയയ്ക്കുവാനുള്ള പണം എന്റെ കൈയ്യില്‍ ഉണ്ടായിരുന്നു എങ്കില്‍ കുറച്ചുവര്‍ഷങ്ങള്‍ കൂടി എനിക്ക് അച്ഛനുണ്ടാകുമായിരുന്ന എന്ന് പിന്നീട് ഞാന്‍ പലപ്പോഴും സങ്കല്‍പ്പിക്കാറുണ്ട്. തികഞ്ഞ ഭൌതികവാദിയായിരുന്ന അച്ഛന് വിധിയിലോ ദൈവത്തിലോ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ദൈവമേ എന്ന് അച്ഛന് എപ്പോഴെങ്കിലും വിളിച്ചത്, അങ്ങനെയുള്ള നേരിയ ഒരു ചിന്തപോലും ഉണ്ടായത്, എന്റെയോ എന്റെ അമ്മയുടെയോ സഹോദരങ്ങളുടെയോ ഓര്‍മ്മയിലില്ല. പാര്‍ട്ടിയോടും അതിന്റെ നിലപാടുകളോടും പ്രത്യയശാസ്ത്രത്തോടും തെല്ലും വ്യതിചലിക്കാത്ത പ്രതിബദ്ധത – അതായിരുന്നു അച്ഛന്.
മരണം മിക്കപ്പോഴും കടന്നുവരുന്നത് ആകസ്മികമായും ക്രൂരമായുമായിരിക്കും. എന്റെ അച്ഛന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. കാലത്ത് അച്ഛനുമായി ഒരുമിച്ചിരുന്ന് ചായ കുടിച്ച് ഓഫീസിലേക്ക് പോയ എന്നെ തേടിയെത്തിയത് ഒരു പരിചയവുമില്ലാത്ത ബാഗ്ലൂരിലെ അയല്‍വാസിയുടെ ഫോണ്‍വിളിയായിരുന്നു. “നിന്റെ അച്ഛന് മരിച്ചുപോയി” എന്ന് കന്നഡചുവയുള്ള ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. പെട്ടെന്നുള്ള ഞടുക്കത്തോടൊപ്പം ഒരു തരം മരവിപ്പും എന്നെ ഗ്രസിച്ചു.
മലയാളി എഞ്ചിനീയറായ ഒരു പണിക്കരാണ് ആകെ അത്താണിയായി എന്റെ കൂടെ വന്നത്. വീട്ടിലെത്തിയ ഞാന്‍ കണ്ടത് ഒരു മുറിയില്‍ മരിച്ചു കിടക്കുന്ന അച്ഛനെയാണ്. അടുത്തമുറിയില്‍ ദുഃഖം താങ്ങാനാവാതെ കിടക്കുന്ന എന്റെ അമ്മ. ബ്രാഹ്മണരായ അയല്പ ക്കക്കാരാകട്ടെ ഒന്നുതിരിഞ്ഞുപോലും നോക്കുന്നില്ല. കേരളത്തിന്റെയും പ്രത്യേകിച്ച് കരപ്പുറത്തിന്റെയും സംശുദ്ധ മുത്തായിരുന്ന എന്റെ അച്ഛന് സഖാവ് സി. ജി. സദാശിവന് ഒരു ചുവന്ന സ്വെറ്ററും അണിഞ്ഞ് നിത്യനിദ്രയിലേക്ക് വഴുതിവീണിരുന്നു. “നമുക്ക് അച്ഛനെ നാട്ടില്‍ കൊണ്ട് പോകണ്ടേ മോനെ?” എന്ന ഹൃദയഭേദകമായ അമ്മയുടെ വാക്കുകളാണ് കണ്ണീരിന്റെ ലോകത്തുനിന്നും എന്നെ ഉണര്‍ത്തിയത്. പെട്ടെന്നുള്ള ആഘാതത്തിലും എന്റെ അമ്മ കാണിച്ച സംയമനമാണ് എനിക്ക് അല്പമെങ്കിലും ധൈര്യം തന്നത്. അടുത്തുള്ള പച്ചക്കറിക്കടയില്പോയി ബാംഗ്ലൂരുള്ള സി. പി. ഐ. ഓഫീസില്‍ വിളിച്ച് ഓഫീസ് സെക്രട്ടറിയായിരുന്ന രാമനെ ഞാന്‍ വിവരം ധരിപ്പിച്ചു. ഞങ്ങള്‍ താമസിച്ചിരുന്ന രാജാജി നഗര്‍ മണ്ഡലത്തിലെ നിയമസഭാസാമാജികന് അക്കാലത്ത് കര്‍ണ്ണാടക സി. പി. ഐ. സ്റ്റേറ്റ് സെക്രട്ടറിയായ എം. എസ്. കൃഷ്ണനായിരുന്നു. അരമണിക്കൂറിനുള്ളില്‍ എം. എസ്. കൃഷ്ണനും രാമനുമുള്പ്പെടെ കുറച്ചാളുകള്‍ ഞങ്ങളുടെ വീട്ടിലെത്തി. അതിനുശേഷമാണ് കുറച്ച് അകലെ നിന്നാണെങ്കില്കൂടി അയല്‍ക്കാര്‍ എത്തിനോക്കാന്‍ തുടങ്ങിയത്. അച്ഛന്റെ മൃതദേഹം നാട്ടിലേക്കു എത്തിക്കാന്‍ ഏര്‍പ്പാടുണ്ടാക്കിയത് കര്‍ണാടക സി. പി. ഐ. ഓഫീസാണ്. വിദൂരമായ ഒരു തുരുത്തില് അകപ്പെട്ട ഞങ്ങളിലേക്ക് അച്ഛന് ജീവിതം അര്‍പ്പിച്ച പ്രസ്ഥാനത്തിന്റെ കാരുണ്യം ഒഴുകിയെത്തുന്നത് ഞങ്ങള്‍ അറിഞ്ഞു. മരണസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാനുള്ള കാലതാമസം മൂലം മൃതദേഹം അന്ന് തന്നെ കൊണ്ടുപോരാന്‍ കഴിയുമോ എന്ന സംശയം ഉടലെടുത്തു. എങ്ങനെയും അച്ഛനെ നാട്ടിലെത്തിക്കണമെന്ന ചിന്തയാണ് പിന്നെ ദു:ഖത്തിനേക്കാള് പ്രാമുഖ്യമായുണ്ടായത്. ധരിച്ചിരുന്ന സ്വെറ്റര്‍ ഊരിമാറ്റി അച്ഛന് സാധാരണ ധരിക്കുന്ന ജൂബ ഇടീക്കണമെന്നു പറഞ്ഞത് പണിക്കരാണ്. അച്ഛനെ എന്റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു ശ്രമകരമായി ഞാനും പണിക്കരും ചേര്‍ന്ന് സ്വെറ്റര്‍ ഊരിയെടുത്തു. ഇത്തരം ഒരു നിമിഷത്തില്‍ ‘മോനെ’ എന്നു വിളിച്ചുകൊണ്ട് അച്ഛന് ഒരു ഉറക്കത്തില്‍ നിന്നും ഉണരുന്നമാതിരി ഉണര്‍ന്നിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. ഒടുവില്‍ മരണ സര്‍ട്ടിഫക്കറ്റ് ഇല്ലാതെ ഒരു സാധാരണ ഫിയറ്റ് ടാക്സി കാറിന്റെ പുറകിലത്തെ സീറ്റിന്റെ ചാര് ഊരിമാറ്റിയിട്ട് അച്ഛന്റെ മൃതദേഹം ലഗേജ് ക്യാബിനിലും ബാക്ക് സീറ്റിലുമായി നീളത്തില്‍ കിടത്തി. എ. ഐ. റ്റി. യു. സിക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ ആത്മാര്‍ത്ഥതയും ധീരതയും ഒന്നുകൊണ്ടുമാത്രമാണ് ഞങ്ങള്‍ക്ക് വൈകുന്നേരം നാലുമണിയോടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോരാന്‍ കഴിഞ്ഞത്.
അവിസ്മരണീയനായ സഖാവ് സി. ജി.
റ്റി. പുരുഷോത്തമന്
സ. കൃഷ്ണപിള്ളയായിരുന്നു സി. ജി. യുടെ വഴികാട്ടി. പാര്‍ട്ടി കെട്ടിപ്പെടുക്കുവാന്‍ കൃഷ്ണപിള്ള കേരളത്തിലൊട്ടാകെ സദാസഞ്ചരിച്ചുകൊണ്ടേയിരുന്നു. അന്നത്തെ യാത്ര സൌകര്യങ്ങളുടെ പരിമിതി ഓര്‍ക്കണം. പലപ്പോഴും കാല്‍നടയാത്രക്കാരായിരുന്നു. കൃഷ്ണപിള്ള ഒരു നാള് ചേര്‍ത്തലയില്‍ വന്നു. സ: സി.ജി കാത്തുനിന്നിരുന്നു. രണ്ടു പേരും ചേര്‍ന്ന് മാരാരിക്കുളത്തേക്ക് നീങ്ങി. അവിടെ സ: സി. കെ. മാധവനുണ്ടാവും, സി. കെ. വിചാരിച്ചാല്‍ വൈകുന്നേരം ഭക്ഷണം തരപ്പെടുത്താന്‍ കഴിയും കൃഷ്ണപിള്ള ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസമായി. സി. ജി. ഭക്ഷണം കഴിച്ചിട്ട് മൂന്നു ദിവസവും.
മാരാരിക്കുളത്ത് ചെന്ന് സി. കെ. മാധവനെയും കൂട്ടി കഞ്ഞിക്കുഴിയില്‍ വന്നപ്പോള്‍ പരിചയക്കാരന് കുറുപ്പിന്റെ ചായക്കട അടഞ്ഞു കിടക്കുന്നു. വീണ്ടും പടിഞ്ഞാറോട്ട് നടന്നു. ലക്ഷ്യം മാരാരിക്കുളം ക്ഷേത്രം. അവിടെശാന്തിക്കാരന് തിരുമേനി സി. കെ യുടെ അടുപ്പക്കാരനാണ്. ആ വകയില്‍ അല്പം കമ്മ്യൂണിസം തിരുമേനിക്കും കിട്ടിക്കാണണം. ചെന്ന പാടെ കാര്യം പറഞ്ഞു. തിരുമേനി ഊട്ടുപുരയിലേക്ക് കൂട്ടി. ഒരു പടച്ചോറു കൊടുത്തു. മൂന്നു പേരും കൂടി അത് പകുത്തു തിന്നു. അതാണ് ജീവിതത്തില്‍ കഴിച്ചിട്ടുള്ള ഏറ്റവും സ്വാദേറിയ ഭക്ഷണം എന്ന് സി. ജി. ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.
ഏത് വിഷയത്തേയും സി. ജി. സമീപിക്കുന്നത് അടിസ്ഥാന പരമായിട്ടാണ്. വായിക്കുക, പഠിക്കുക, പഠിപ്പിക്കുക. അത് ദിനചര്യതന്നെയായിരുന്നു. വ്യക്തിപരമായ മോഹങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മോഹഭംഗങ്ങളും ഇല്ലായിരുന്നു.
പാര്‍ട്ടി ഭിന്നിപ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അരൂരില്‍ ഗൌരിയമ്മയോട് സി. ജി. പരാജയപ്പെട്ടു. ചേര്‍ത്തല ഹൈസ്കൂളില്‍ നിന്നും വോട്ടെണ്ണല്‍ കഴിഞ്ഞ് പാര്‍ട്ടി ഓഫീസിലേക്ക് സഖാക്കളോടൊപ്പം നടക്കുകയാണ്. ആരും ഒന്നും പറയുന്നില്ല. സഖാക്കളാകെ ദു:ഖിതരാണ്. പാര്‍ട്ടി ഓഫീസില്‍ കയറിയപാടേ ഡസ്കില്‍ കിടന്ന പത്രമെടുത്ത് ഒന്ന് നോക്കിയിട്ട് സി. ജി. പറഞ്ഞു. “എങ്കിലും ഈ അമേരിക്കക്കാരന്റെ കൊള്ളരുതായ്മ!”. അതു കേട്ടതോടെ കൂട്ടുങ്കല്‍ പരമേശ്വരന് സി. ജി. യുടെ നേരെ ഒരു പച്ചത്തെറി!
അമേരിക്ക വിയറ്റ്നാമില്‍ നടത്തിയ ആക്രമണത്തിന്റെ പ്രതികരണമാണ് സി. ജി. യില്‍ നിന്നുണ്ടായത്. കൂട്ടുങ്കനാകട്ടെ സി. ജി. തോറ്റതിന്റെ ദു:ഖവും അമര്‍ഷവും.
കെ. ആര്. ഗൌരിയമ്മയുടെ ആത്മകഥയില്‍ നിന്ന്
വീടിന്റെ തെക്കേ മുറിയില്‍ സഖാവ് ഭൈമി സദാശിവന്, എന്‍. എസ്. പി. പണിക്കര്‍, വേറെ ഒന്നുരണ്ടു പെണ്സഖാക്കളും ഉണ്ടായിരുന്നു. യോഗത്തില്‍ സ്വാഗത പ്രസംഗം നടത്തിയത് ദേവകീകൃഷ്ണനാണ്. മറ്റൊരു സ്ത്രീ-ആലപ്പുഴ നിന്നുള്ളവര്‍-അധ്യക്ഷത വഹിച്ചു. ഭൈമി സദാശിവന് പ്രസംഗിച്ചു. യോഗം തുടങ്ങിയപ്പോള്‍ത്തന്നെ ആകെ വലിയ കുഴപ്പമായി. ദേവകി കൃഷ്ണന് സ്വാഗതം പറയുന്നതിനിടയില്‍ മോഹാലസ്യപ്പെട്ടു വീണു. അവരെ എടുത്തു കിടത്തി, മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്തി വീടിനകത്തേക്കു കൊണ്ടുപോയി. ഞാന്‍ പ്രസംഗം നടത്തി എന്നു വരുത്തി അധികം താമസിയാതെ അവസാനിപ്പിച്ചു. ഏതാണ്ട് പ്രസംഗിച്ചത് ഭൈമി സദാശിവനാണ്. അന്ന് അവര്‍ വിവാഹം കഴിച്ചിട്ടില്ല. പാവാടയും ബ്ലൗസുമാണ് അവരുടെ വേഷം.
അവിടെ കൂടുന്ന രാഷ്ട്രീയപ്രവര്‍ത്തകരില്‍ സഖാവ് സി. ജി. സദാശിവനും ഉണ്ടായിരുന്നു. അണ്ണനും സി. ജി. യുമായി വേഗം പരിചയക്കാരായി, സ്നേഹിതരായി. മിക്കവാറും ദിവസങ്ങളില്‍ അണ്ണന് വീട്ടില്‍ വരുമ്പോള്‍ കൂടെ സി. ജി. സദാശിവനും ഉണ്ടാകുമായിരുന്നു. സി. ജി. അന്ന് കമ്മ്യൂണിസ്റ്റ്കാരനാണ്. സി. ജി. യാണ് അണ്ണനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നതും കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയനില്‍ കൊണ്ടുപോകുന്നതും.
ചേര്‍ത്തല കയര്‍ ഫാക്ടറി തൊഴിലാളികള്‍ക്ക് പട്ടിണിയും തൊഴിലില്ലായ്മയും വര്‍ധിച്ചപ്പോള്‍, അവരും അവരുടെ നേതാക്കന്മാരും, ആസ്സാമില്‍ പോയി. അന്ന് ആസ്സാമില്‍ പോകാതെ നാട്ടില്‍ തങ്ങിയ ശേഷിച്ച നേതാക്കളില്‍ ഒരാളായിരുന്നു സി. ജി. സദാശിവന്. അണ്ണനും സി. ജി. യും കൂടുതല്‍ അടുക്കാന്‍ തുടങ്ങിയശേഷം അണ്ണന് കൂടുതല്‍ സമയവും കയര്‍ ഫാക്ടറി തൊഴിലാളി യൂണിയനാഫീസിലായി. അങ്ങനെ തൊഴിലാളിപ്രവര്‍ത്തകരും സി. ജി. യും കുമാരപ്പണിക്കരുമായുമൊക്കെയുള്ള ബന്ധം അണ്ണനെ കൂടുതല്‍ രാഷ്ട്രീയത്തിലേക്ക് വ്യാപൃതനാക്കി.
വീട്ടില്‍ അണ്ണന്റെ നേരെയുള്ള അച്ഛന്റെ കാര്‍ക്കശ്യം കുറഞ്ഞതോടുകൂടി അണ്ണന് വരുമ്പോള്‍ കൂട്ടുപ്രവര്‍ത്തകരെ ആരെയെങ്കിലും കൂടെകൊണ്ടുവരും. അതില്‍ പ്രധാനമായി കൊണ്ടുവന്നിട്ടുള്ളത് സി. ജി. സദാശിവനാണ്. അയാള്‍ക്കും പോകുമ്പോള്‍ ചിലപ്പോള്‍ പണം വേണം. എന്റെ മേശയിലും മേശപ്പുറത്തും ഉള്ള പണം ചിലപ്പോള്‍ ഇവര്‍ ചോദിക്കാതെപോലും എടുത്തുകൊണ്ടുപോകും. എന്നാലും അണ്ണന്റെ കൂടെ വരുന്നവര്‍ കഴിയുന്നതും അച്ഛന്റെ കണ്ണില്‍പ്പെടാതെയാണ് വരുകയും പോവുകയും ചെയ്യുന്നത്.
എന്റെ അണ്ണന് ഊണുകഴിക്കാനായി വരുമ്പോള്‍ രണ്ടുമൂന്നു സഖാക്കളെയെങ്കിലും കൂടെ കൊണ്ടുവരും. അന്ന് സഖാക്കള്‍ക്ക് ആഹാരം കൊടുക്കാന്‍ കഴിവുള്ള അനുഭാവ വീട്ടുകാര്‍ കുറവായിരുന്നു. വരുന്ന കൂട്ടത്തില്‍ സി. ജി. സദാശിവന് പതിവുകാരനാണ്. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ സഖാക്കളെ പറഞ്ഞുവിടണം. അച്ഛന് ഏതു സമയത്തും വരാം. അങ്ങനെ വന്നുകണ്ടാല്‍ അച്ഛന് പ്രയാസമായിരിക്കും. പിന്നെ ഈ വീട്ടില്‍ മാനസികസ്വൈര്യം ഉണ്ടാകില്ല എന്ന് അണ്ണനെ ധരിപ്പിച്ചിട്ടുണ്ട്. അണ്ണന് അതിനു ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ആരെങ്കിലും വീട്ടിലുണ്ടെങ്കില്‍ കമ്മ്യൂണിസത്തിനുള്ള മേന്മ അവരെ ബോധ്യപ്പെടുത്താന്‍ കിട്ടുന്ന സമയം സി. ജി. സദാശിവന് പാഴാക്കുകയില്ല. സി. ജി. യുടെ ഇത്തരം സംഭാഷണങ്ങളും ക്ലാസ്സുമെല്ലാം എന്റെ സ്വൈരവും നശിപ്പിക്കുമായിരുന്നു. പക്ഷെ, പലപ്പോഴും ഇതു സി. ജി. മനസ്സിലാക്കാറില്ല. അങ്ങനെ ഒരു ദിവസം ഞായറാഴ്ച അണ്ണനും സി. ജി. യും ഊണ് കഴിഞ്ഞു കുട്ടികള്‍ താമസിക്കുന്ന മാളികമുകളില്‍ കയറിയിരുന്ന് കുട്ടികളോട് രാഷ്രീയ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ തുടങ്ങി. ഏതു സമയത്തും അച്ഛന് കയറിവരാമെന്നു രണ്ടു പ്രാവശ്യം ഞാന്‍ ആളെ വിട്ടു അണ്ണനോട് പറഞ്ഞു. സി. ജി. യെ അച്ഛന് കണ്ടാല്‍ കോലാഹലവും പ്രശ്നവും ഉണ്ടാകുമെന്നും അതുകൊണ്ട് സി. ജി. യെവിടാനും രണ്ടുതവണ ഞാന്‍ ആളെവിട്ട് അണ്ണനോട് പറഞ്ഞു.
പക്ഷെ, അവര്‍ പോയില്ല. വൈകുന്നേരം നാലുമണിയോടടുത്ത് അച്ഛന് വന്നു പടിപ്പുരയില്‍ മുട്ടുന്ന ശബ്ദം കേട്ടു. ഞാന്‍ പേടിച്ചരണ്ടു. ‘അച്ഛന്റെ ഈ പെരുമാറ്റം സി. ജി. മുകളിലിരിക്കുന്നതിനാലല്ലേ. ഞാന്‍ എന്തു ചെയ്യാനാണ്? അണ്ണന് ആരെയെങ്കിലും കൊണ്ടുവന്നാല്‍ ആഹാരം കൊടുക്കാതിരിക്കാന്‍ പറ്റുമോ? അവരോടു പോകാന്‍ പറഞ്ഞിട്ടും മഴയായതിനാല്‍ കുട്ടികളുടെ മാളികമുകളില്‍ പോയിരുന്നതാണ്. അച്ഛന് യാതൊരു കാരണവശാലും എന്നെ സംശയിക്കേണ്ട. അച്ഛന് ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛനെ വേദനിപ്പിച്ച് ഞാന്‍ രാഷ്ട്രീയത്തില്‍ പോവുകയില്ല.’ ഇത്രയും ഏതാണ്ട് ഒരു പ്രതിജ്ഞപോലെയാണ് ഞാന്‍ സംസാരിച്ചത്. അച്ഛനാണെങ്കില്‍ വരുന്ന വഴിക്ക് റോഡില്‍വച്ച് നോക്കിയപ്പോള്‍ത്തന്നെ സി. ജി. കുട്ടികളുമായി മാളികയില്‍ ഇരുന്നു സംസാരിക്കുന്നത് കണ്ടതാണ്. എന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അച്ഛന്റെ മുഖം പ്രസന്നമായി. തലയിലെ കെട്ട് അഴിക്കുവാനും, തല തോര്‍ത്ത് വെച്ച് തോര്ത്തികൊടുക്കുവാനും സമ്മതിച്ചു. പ്രശ്നം തീര്‍ന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ അച്ഛനും ഞാനും പഴയതുപോലെ കാര്യങ്ങള്‍ പറയാനും ചര്‍ച്ച ചെയ്യാനും തുടങ്ങി. അവിടെ ഒന്നും സംഭവിക്കാത്ത മട്ടില്‍ കാര്യങ്ങള്‍ നീങ്ങി. പ്രശ്നം ഇങ്ങനെ അവസാനിച്ചതില്‍ എനിക്കും ആശ്വാസമായി. അണ്ണനും സി. ജിയും എങ്ങനെ സ്ഥലം വിട്ടുവെന്ന് ഞാനൊട്ടു തിരക്കിയതുമില്ല.
തുലാം 4ന് സന്ധ്യയ്ക്ക് 7 മണിക്ക് പടിപ്പുരയില്‍ വലിയ കൊട്ടുകേട്ട്, അതാരാണെന്ന് അറിയാന്‍ എന്റെ അനുജന് സുരപ്പനെ ഞാന്‍ പറഞ്ഞുവിട്ടു. ചെന്നപ്പോള്‍ സി. ജി. സദാശിവനാണ്. അദ്ദേഹം കൂടെ അകത്തേക്ക് വന്നു. ആഹാരം കഴിച്ചില്ല എന്ന് പറഞ്ഞതിനാല്‍ ആഹാരം കൊടുത്തു. അണ്ണന്റെ വിവരം അന്വേക്ഷിച്ചപ്പോള്‍ അണ്ണന് യൂണിയനാഫീസിലും വയലാറിലുമാമായി കഴിയുകയാണെന്ന് പറഞ്ഞു. സി. ജി. പോകുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ നേരം വെളുത്തിട്ട് പൊയ്ക്കൊള്ളാം എന്ന് പറഞ്ഞു. രാത്രി അന്വേഷിച്ച് വീട്ടില്‍ വന്നാലോ എന്ന ആശങ്കയുണ്ടായിരുന്നു. എങ്കിലും കുട്ടികളുടെ കൂടെ മാളികപുറത്ത് കഴിയാന്‍ പറഞ്ഞു. രാവിലെ ആളുകള്‍ എഴുന്നെല്ക്കുന്നതിനു മുന്‍പു പോകണമെന്നും ഇടപാടാക്കി ഞങ്ങള്‍ പോന്നു. നേരം വെളുത്തപ്പോഴാണ് അറിയുന്നത് സി. ജി. പോയില്ല. വൈക്കത്തേക്ക് കടക്കാന്‍ പണം വേണം. അതിനാണിരിക്കുന്നതെന്ന് അറിയിച്ചു.
രാവിലെ കാപ്പി കൊടുത്തു. പണം കൊടുത്തിട്ടും പോകുന്ന മട്ടില്ല. ഞാന്‍ കോടതിയില്‍ പോകാന്‍ ഇറങ്ങിയ കൂട്ടത്തില്‍ ഗുമസ്തനും രണ്ടു കേസ്സുകാരുമായി ഒന്നിച്ചിറങ്ങി. ചേര്‍ത്തലയില്‍ നിന്ന് സി. ജി. വൈക്കത്തേക്ക് കടന്നു. അന്ന് വൈകുന്നേരമാണ് അറിയുന്നത്, ആലപ്പുഴ രണ്ടു സ്ഥലത്ത് വെടിവയ്പ്പുണ്ടായി, കുറെ തൊഴിലാളികള്‍ മരിച്ചു എന്ന്. കുറച്ച് പോലീസുകാരും മരിച്ചു.
അരൂര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ പ്രസിഡന്റ് വി. എ. ഗോപാലന് നായരായിരുന്നു. അദ്ദേഹം സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകാരുമായി കൂട്ടായി പ്രവര്‍ത്തിക്കുന്നതില്‍ മടികാണിക്കാത്തയാളുമായിരുന്നു
എന്റെ വീട് ഏതാണ്ടു കമ്മ്യൂണിസ്റ്റുകാരുടെ ഓഫീസുപോലെയായി. പലരും വരും, താമസിക്കും, ചിലര്‍ പോകും. അങ്ങനെ വരുന്നവരില്‍ വൈക്കം സി. കെ. വിശ്വനാഥനും ഉണ്ടായിരുന്നു. വിശ്വനാഥന് മിക്ക ദിവസവും രാവിലെ വൈക്കത്തുനിന്നു വരും. ഉച്ചക്ക് ആഹാരവും വൈകുന്നേരം പോകുമ്പോള്‍ അര രൂപ ബോട്ടുകൂലിക്കും നല്‍കണം. അന്ന് വൈകുന്നേരത്തേക്ക് കടത്തുകൂലി കാല് രൂപയാണ്. ഒരു ദിവസം രാത്രി വരാന്തയില്‍നിന്നു വിശ്വത്തിന്റെ വിളികേട്ട് കതകു തുറന്നപ്പോള്‍ വിശ്വം, സഖാവ് സി. ജി. സദാശിവനുമായി നില്‍ക്കുകയാണ്. ചോദിച്ചപ്പോള്‍ സി. ജി. യെ എന്റെ വീട്ടില്‍ ഒളിച്ചിരുത്താനാണ് കൊണ്ടുവന്നതെന്നു പറഞ്ഞു. വീട്ടില്‍ ഇരിക്കാന്‍ ഇടമില്ലെന്ന് പറഞ്ഞപ്പോള്‍ പോകാനിടമില്ല, രണ്ടു ദിവസത്തിനുള്ളില്‍ ഒളിതാമസത്തിനുള്ള സൗകര്യമാകുമെന്നും അപ്പോള്‍ പോകുമെന്നും പറഞ്ഞു. ഞാന്‍ എന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞു. വീട്ടിലുള്ളവര്‍ സ്ത്രീകളാണ്. പുരുഷനായി സുരപ്പന്‍ മാത്രമേയുള്ളൂ. അവന് മുന്പില് വരാന്തയിലാണ് കിടക്കുന്നത്. അവിടെ ഒളിച്ച് താമസിക്കാന്‍ ഒക്കുകയില്ല. പിന്നെ മൂന്ന് നാലു മുറികളെ ഉള്ളൂ. അതില്‍ കിടക്കുന്നവരുണ്ട്. ആകെ കുഴഞ്ഞു. ഒടുവില്‍ ആ രാത്രി മച്ചിന്റെ മുകളില്‍ കയറി തൂത്തു വൃത്തിയാക്കി കിടക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കി. സി. ജി. യെ മച്ചിനു പുറത്തു കയറ്റി മൂത്രമൊഴിക്കാനും മറ്റും പാത്രവും കൊടുത്തു. അതില്കൂടുതല് വിഷമം വന്നത് സി. ജി. സദാശിവന് ചുമ കൂടി ഉണ്ടായിരുന്നത് കൊണ്ടാണ്. ചുമയ്ക്കുള്ള ദശമൂലാരിഷ്ടവും വാട്ടര്‍ബറീസ് കോമ്പോണ്ടും കഴിച്ചിട്ടും ചുമ മാറാത്തതുമൂലം ആളെ വിട്ടു വിവരം സഖാക്കളെ അറിയിച്ചപ്പോള്‍ സഖാവ് എ. കെ. പരമന് വന്നു കൊണ്ടുപോയി. എന്നാല്‍ താമസിക്കാന്‍ ചെന്ന സ്ഥലത്ത് ആഹാരം കിട്ടാത്തതിന്റെ പേരില്‍ തിരികെ പോന്നു.
അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ സഖാക്കള്‍ മൂത്രം ഒഴിച്ചുവെക്കുന്ന കോളാമ്പിയെടുക്കാന് മടിച്ചു. ആ സഖാവിന് പുറത്തിറങ്ങാന്‍ സാധ്യമല്ല. ഒടുവില്‍ കോളാമ്പി ഞാനെടുത്തു. അപ്പോഴാണ് കുട്ടികള്‍ വന്നെടുത്തുകളയാന് തുടങ്ങിയത്. എന്റെ വീട്ടില്‍ സി. ജി. വന്നതും പി.കൃഷ്ണപിള്ള വന്നതും താമസിച്ചതും ഒന്നും എന്നോട് മുന്‍കൂട്ടി ആലോചിച്ചിട്ടോ അഭിപ്രായം ചോദിച്ചിട്ടോ അല്ല. എനിക്ക് മൂന്ന് കമ്മ്യൂണിസ്റ്റുകാരെയേ നേതാക്കളായറിയൂ. സഖാവ് പി. കൃഷ്ണപിള്ള, അണ്ണന്, സി. ജി. സദാശിവന്.