സി.ജി.സദാശിവൻ
ശ്രീ.സി. ജി. സദാശിവന് സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പടയാളിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൂര്‍വകാല നേതാക്കളില്‍ ഒരാളുമായിരുന്നു . സംഭവബഹുലവും ത്യാഗപൂര്‍ണവുമായ ഒരു ജീവിതത്തിന്റെ ഉടമയായിരുന്ന അദ്ദേഹം ശ്രീനാരായണ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി എസ്. എന്‍. ഡി. പി. യിലൂടെ തന്റെ പൊതുജീവിതത്തിന് തുടക്കമിട്ടു. പിന്നീട് അദ്ദേഹം കോണ്‍ഗ്രസ് സംഘടനയില്‍ ചേരുകയും ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ സജീവമായ പങ്ക് വഹിക്കുകയും ചെയ്തു, പുന്നപ്രവയലാര്‍ സമരകാലത്ത് നേതൃത്വനിരയില്‍ നിന്നുകൊണ്ടുതന്നെ അദ്ദേഹം ആ സമരത്തെ നയിക്കുകയുണ്ടായി. ദീര്‍ഘമായ ജയില്‍ ജീവിതവും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കൌണ്‍സില്‍ അംഗം, സി.പി.ഐ. കണ്ട്രോള് കമ്മറ്റിയംഗം, കേരള കര്‍ഷകസംഘം പ്രസിഡന്റ് , കേരള സ്റ്റേറ്റ് കയര്‍ കോര്പ്പറേഷന് ചെയര്മാന് എന്നീ വിവിധ സ്ഥാനങ്ങളില്‍ അദ്ദേഹം ശ്ലാഖനീയമായ സേവനം കാഴ്ചവച്ചു. 1952-ലും 1954-ലും തിരുകൊച്ചി നിയമസഭയിലേക്കും 1957-ല്‍ കേരള നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
ചരിത്രം കാലത്തിന്റെ വയലില്‍ വിതയ്ക്കപ്പെട്ടവിത്താണ്. അതാണ് വരും കാലങ്ങളായി പുതിയ രൂപഭാവങ്ങളെടുത്ത് മുളച്ചുവരുന്നത്. അത് വീണ്ടും ചരിത്രമെന്ന ബീജാവസ്ഥയിലേക്ക് തിരിച്ചു പോകുന്നു. ഇതൊരനസ്യൂത പ്രക്രിയയാണ്. നാമിന്നു ജീവിക്കുന്ന ഈ വര്‍ത്തമാനകാലവും ഒരിക്കല്‍ ചരിത്രമായി മാറും.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല ചരിത്രം ആരേയും ആവേശം കൊള്ളിക്കാന്‍ പോന്നതാണ്. ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റുകാരനാകാത്ത ആള് ഒരിക്കലും പ്രണയിച്ചിട്ടില്ലാത്ത ഒരു മൊരടന് തുല്യനാണ് എന്ന് ആരോപറഞ്ഞിട്ടുണ്ട്. ഇന്നിപ്പോള്‍ യു. എസ്. ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നടക്കുന്ന സമരങ്ങളുടെ ഉള്ളടക്കം യഥാര്‍ത്ഥത്തില്‍ മുതലാളിത്ത ഭരണ സംവിധാനത്തിന്റെ അപര്യാപ്തതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അവിടങ്ങളിലുയര്ത്തപ്പെടുന്ന മുദ്രാവാക്യങ്ങളും ഏതാണ്ട് സോഷ്യലിസ്റ്റു സ്വഭാവമുള്ളതാണ്. ഈയ്യിടെ ജര്‍മ്മനിയില്‍ പ്രസിദ്ധീകരിച്ച മാര്‍ക്സിന്റെ പുസ്തകങ്ങള്‍ ചൂടപ്പം പോലെയാണത്രേ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം മാര്‍ക്സിന്റെ “മൂലധനം” എന്ന കൃതിയുടെ മലയാള പരിഭാഷ പകുതി വിലയ്ക്ക് എന്ന പരസ്യം കൊടുത്തു കെട്ടിക്കിടന്ന പുസ്തകങ്ങള്‍ എല്ലാം വിപണിയില്‍ ഇറക്കി. വാങ്ങാന്‍ ആളുണ്ടായില്ല. കേരളം വാസ്തവത്തില്‍ എങ്ങോട്ടാണ് പോകുന്നത്. എന്താണ് കേരളത്തിന്റെ കുഴപ്പം. ഈ ചോദ്യങ്ങള്‍ക്ക് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കാല ചരിത്രത്തിലും ഉത്തരങ്ങള്‍ ഉണ്ട്. ഉണ്ടാകണം. ആ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ചരിത്രത്തെ വര്‍ത്തമാനകാലവുമായി ചേര്‍ത്ത് പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. അവിടെ നിരാസത്തിന്റെയും നിര്‍മ്മാണത്തിന്റെയും സര്‍ഗ്ഗാത്മക വേഴ്ചയും നടക്കണം.
ഈ അര്‍ത്ഥത്തില്‍ ആണ് കേരളത്തിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായ സി. ജി. സദാശിവന്റെ ജീവചരിത്ര രേഖ വളരെ പ്രസക്തമായ ഒന്നായി തീരുന്നത്. ഒരുപാടലച്ചിലും ത്യാഗവും കഷ്ടപ്പാടും പട്ടിണിയും സഹിച്ച്, എന്തിന് ഏതു നിമിഷവും മരണം മുന്നില്‍ കണ്ടുകൊണ്ട് സമൂഹത്തിന്റെ മുഴുവന്‍ മോചനത്തിനും ജീവിത വ്യവസ്ഥയ്ക്കും വേണ്ടി ജീവിച്ച ഒരു മനുഷ്യന്റെ , തീര്‍ത്തും മുക്തനായ മനുഷ്യന്റെ ജീവിതരേഖയാണിത്. വായിച്ചുനോക്കൂ. ഋഷി തുല്യമായ നിസംഗതയുടെ ആള് രൂപമായിരുന്നു ആ മനുഷ്യന്. അനീതിക്കെതിരെ, അമാനവികതയ്ക്കെതിരെ എവിടെയും പൊട്ടിത്തെറിച്ച് കത്തിപടരാവുന്ന അഗ്നിശേഖരവും ആ മനുഷ്യന്റെ ഹൃദയത്തിലുണ്ടായിരുന്നു. ലാളിത്യം, വിനയം. കുനിയാത്തശിരസ്സ്, വിട്ടുവീഴ്ച്ചയില്ലാത്ത സത്യസന്ധത, നീതിബോധം, അവസാനിക്കാത്ത ജ്ഞാന തൃഷ്ണ, യുക്തിയിലടിയുറച്ച ജീവിതം – ഇതൊക്കെയായിരുന്നു സി. ജി. സദാശിവന് എന്ന് നമുക്ക് കാണാന്‍ കഴിയും